ഈ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയത്തിലും ദൂരവ്യാപകമായ വലിയ ചലനങ്ങൾ സൃഷ്ടിക്കും. പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജനവിധിയിൽ ഏറ്റവും നേട്ടം ബിജെപിക്കാണ്. കേരളത്തിലെ മിന്നുന്ന ജയം കോണ്‍ഗ്രസിനു ദേശീയരാഷ്ട്രീയത്തിൽ കരുത്തേകും. കർണാടക, തെലുങ്കാന, ഹിമാചൽ പ്രദേശ് എന്നിവയോടൊപ്പം കേരളവും കോണ്‍ഗ്രസിന്റെ കൈപ്പിടിയിലൊതുങ്ങിയത് രാഹുൽ ഗാന്ധിയുടെ ആത്മവിശ്വാസം കൂട്ടും.
ഹിന്ദി ഹൃദയഭൂമിക്കും ആസാം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാളും വരുതിയിലാക്കിയതോടെ ബിജെപിയുടെയും മേധാവിത്വം കൂറെക്കൂടി ശക്തമായി. അതിലേറെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കാനും ഇന്നലത്തെ ജനവിധി വഴിതെളിക്കും. ബംഗാളിലെ 294 അംഗ നിയമസഭയിൽ 205 സീറ്റുകളുടെയും ആസാമിലെ 126ൽ 101 സീറ്റുകളുടെയും വിജയത്തിനു പത്തരമാറ്റ് തിളക്കമുണ്ട്. ആസാമിലും പുതുച്ചേരിയിലും ബിജെപിക്കു ലഭിച്ച തുടർഭരണത്തിന് ഇരട്ടിമധുരമുണ്ട്.
പശ്ചിമ ബംഗാളിലെ സൂപ്പർ ഡ്യൂപ്പർ വിജയമാകും ബിജെപിക്കു ലഹരിയാകുക. വലിയ സംസ്ഥാനമായ ബംഗാളിലെ കൂറ്റൻ ജയം ബിജെപിക്കു പലതരത്തിൽ നേട്ടമാകും. ഒരു ദിവസം കൊണ്ടോ മാസങ്ങൾ കൊണ്ടോ ഏതാനും വർഷം കൊണ്ടോ അല്ലിതു നേടിയത്. കൃത്യമായ ആസൂത്രണവും തന്ത്രങ്ങളുമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്ര ഏജൻസികളും പണവും സമ്മർദവുമെല്ലാം ഉപയോഗിച്ചാണെന്ന പ്രതിപക്ഷ ആക്ഷേപംപോലും ബിജെപിയെ പിന്തിരിപ്പിക്കില്ല.
ബംഗാളിൽ സൂപ്പർ, ഡ്യൂപ്പർ ജയം
ഇനി ഒരു സംസ്ഥാനവും അപ്രാപ്യമല്ലെന്ന ബിജെപിയുടെ മുന്നറിയിപ്പു കൂടിയാണു പശ്ചിമ ബംഗാളിലെ കൂറ്റൻ ജയം. സംസ്ഥാനം അടക്കി ഭരിച്ച് വാണരുളിയ മമത ബാനർജിയുടെ തൃണമൂലിന്റെ 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചാണു ബിജെപിയുടെ പടയോട്ടം. പ്രധാനമന്ത്രി മോദിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ കോൽക്കത്തയിൽ ക്യാന്പു ചെയ്തു നടപ്പാക്കിയ തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. ബിജെപി ദേശീയ അധ്യക്ഷനായ ശേഷമുള്ള തെരഞ്ഞെടുപ്പിൽ മിന്നും ജയം നിതിൻ നബീനും കരുത്തേകും.
തൃണമൂലിന്റെ കോട്ടകളിലും കടന്നുകയറാൻ ബിജെപിക്കു കഴിഞ്ഞു. ഭാവിയിൽ പിടിച്ചുനിൽക്കാനാകും തൃണമൂൽ തത്രപ്പെടുക. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഗതികെട്ട ചരിത്രം മമതയുടെയും ഉറക്കം കെടുത്തും. ബംഗാളിലെ ബിജെപിയുടെ ചരിത്രജയത്തിനു നേതൃത്വം നൽകി മമതയെ പരാജയപ്പെടുത്തിയ സുവേന്ദു തന്നെയാകും അടുത്ത ബംഗാൾ മുഖ്യമന്ത്രിയാകാൻ മുന്നിൽ. പഴയ കോണ്‍ഗ്രസുകാരനാണ് സുവേന്ദു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ആസാമിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം പിടച്ചടക്കിയതും രാഷ്ട്രീയചിത്രം മാറ്റും. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനു മോഹിച്ച കോണ്‍ഗ്രസിന്, വടക്കുകിഴക്കൻ മേഖലയിൽ നിലനിൽപിനുവേണ്ടി പോരാടേണ്ട ഗതികേടാണ്. ബംഗാളിലും ആസാമിലും ഒരു പരിധിവരെ കേരളത്തിലും ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലുമുള്ള ബിജെപി തന്ത്രം വിജയിച്ചു.
തമിഴ്നാട്ടിൽ ഇനി വിജയ് കാലം
തമിഴ്നാട്ടിൽ ഡിഎംകെയുടെ തകർച്ചയും നടൻ വിജയ്യുടെ ടിവികെയുടെ അത്ഭുതകരമായ കുതിപ്പുമാണു രാഷ്ട്രീയത്തിലെ മറ്റൊരു വലിയ മാറ്റം. മുന്‍പ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായെത്തി അത്ഭുതം കാട്ടിയ അരവിന്ദ് കേജരിവാളിന്റെ നേട്ടത്തിനു തുല്യമാണിത്. കേജരിവാളിന്റെ തുടർഭരണം അവസാനിപ്പിച്ച് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെങ്കിലും തമിഴകം പിടിക്കാൻ ബിജെപിക്ക് ഇനിയും സമയമെടുക്കും.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പോലും മലർത്തിയടിക്കാൻ ടിവികെയ്ക്കു കഴിഞ്ഞു. മകൻ ഉദയനിധി സ്റ്റാലിനെ ജയിപ്പിക്കാനായെന്നതു മാത്രമാണ് സ്റ്റാലിന് ആശ്വാസം.
പതിറ്റാണ്ടുകളായുള്ള തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളുടെ മേൽക്കോയ്മ തകർക്കാനായതാണു സിനിമാതാരമായ വിജയ് നേടിയ പ്രധാന വഴിത്തിരിവ്. ദ്രാവിഡ പാർട്ടിയെന്ന മേൽവിലാസമില്ലാതെയും പരന്പരാഗത ശൈലിയെയും മറികടന്നാണ് 234 അംഗ സഭയിൽ ടിവികെ ഒറ്റയ്ക്ക് 110 സീറ്റുകൾ നേടിയത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ എൻആർ കോണ്‍ഗ്രസുമായി ചേർന്നു ബിജെപിയും നേട്ടമുണ്ടാക്കി. ബിജെപിയുടെസിറ്റിംഗ് സീറ്റായ കാമരാജ് നഗറിൽ വ്യവസായി ജോസ് ചാൾസ് മാർട്ടിൻ നേടിയ വിജയം പുതുച്ചേരി രാഷ്ട്രീയത്തിലെ പുതിയൊരു ട്രെൻഡിന്റെ നാന്ദിയായേക്കും.
ഏതു തന്ത്രവും പയറ്റി ബിജെപി
ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രാഷ്ട്രീയ ശൈലിയും തന്ത്രവും സ്വീകരിക്കുന്നതാണു ബിജെപിയുടെ പ്രധാന നീക്കം. പ്രാദേശിക പാർട്ടികളെ കൂടെ ചേർത്തു വളരുക. ബിഹാറിൽ ചെയ്തതു പോലെ ജെഡിയുവിന്റെ തോളിലേറി അധികാരം നുണഞ്ഞ ബിജെപി സാവധാനം ഏറ്റവും വലിയ കക്ഷിയായി നേരിട്ട് അധികാരം കൈക്കലാക്കി. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ തകർച്ചയും ബിജെപിയും വളർച്ചയും മറ്റൊരു സൂചനയാണ്. മറ്റൊരു വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലും തഥൈവ. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ കുതിപ്പു തടയാൻ എളുപ്പമാകില്ല.
സിപിഎമ്മും കോണ്‍ഗ്രസും കിട്ടാക്കനിയെന്ന് ആക്ഷേപിച്ച കേരളത്തിൽനിന്ന് ഒരു ലോക്സഭാംഗത്തെയും നിയമസഭയിൽ മൂന്നു പേരെയും വിജയിപ്പിക്കാൻ കഴിഞ്ഞതാണു ബിജെപിയുടെ രാഷ്ട്രീയതന്ത്രം. ക്രൈസ്തവ വോട്ടർമാരെ സ്വാധീനിക്കാനുള്ള ക്രിസ്ത്യൻ ഔട്ട് റീച്ച് പോലുള്ള തന്ത്രങ്ങളും കുറേയൊക്കെ ഫലം കണ്ടുവെന്നാണു ബിജെപി നേതാക്കൾ വിലയിരുത്തിയത്. വികസനവും ക്ഷേമപദ്ധതികളും സ്ത്രീപക്ഷ പ്രഖ്യാപനങ്ങളും മുതൽ പെട്രോൾ, ഡീസൽ വിലകൾ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മരവിപ്പിച്ചതുവരെ തന്ത്രങ്ങൾ പലതാണ്.
പ്രതിപക്ഷ ഭിന്നത ബിജെപി രക്ഷ
ദേശീയതലത്തിൽ പ്രതിപക്ഷത്തെയും ഇന്ത്യ സഖ്യത്തെയും കൂടുതൽ ഭിന്നിപ്പിക്കാനും ഇന്നലത്തെ ജനവിധിയിലൂടെ ബിജെപിക്കു കഴിഞ്ഞു. എത്രയൊക്കെ യോജിക്കാൻ ശ്രമിക്കുന്പോഴും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നത വളരുന്നതിനു സാക്ഷ്യം കൂടിയാണു ബംഗാൾ, ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി ജനവിധി. മിക്ക സംസ്ഥാനങ്ങളിലും ഒരുകാലത്തു ശക്തമായിരുന്ന പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ചും ജനപ്രതിനിധികളെ കൂറുമാറ്റിയും കൂടുതൽ ദുർബലാക്കി നേട്ടം കൊയ്യാൻ ബിജെപിക്കായി.
നരേന്ദ്ര മോദിയെയും ബിജെപിയെയും മറികടക്കാൻ നിലവിലെ രാഷ്ട്രീയ സമീപനങ്ങളും രീതികളും മതിയാകില്ലെന്ന് രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചറിവു കൂടിയാകും ബംഗാൾ, ആസാം, പുതുച്ചേരി ജനവിധി. രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി പാർട്ടിയെ നയിക്കേണ്ടി വരുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഇന്നലെ സ്വകാര്യ ചർച്ചയിൽ അഭിപ്രായപ്പെട്ടത്. രാഹുലിന്റെ നേരേ വാ, നേരേ പോ സമീപനം നവകാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിലപ്പോകില്ലെന്നും രാഷ്ട്രീയ തന്ത്രങ്ങളും ചില കുതന്ത്രങ്ങളും പ്രയോഗിക്കാതെ കോണ്‍ഗ്രസിന് 2029ലും കേന്ദ്രഭരണം എളുപ്പമാകില്ലെന്നുമുള്ള സൂചനയാണ് ഇന്നലത്തെ ഫലമെന്നു നേതാവ് ചൂണ്ടിക്കാട്ടി.
കേരളത്തിനു മോദിയുടെ സൂചന
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം കരിച്ചുണക്കാമെന്ന് കേരളത്തിലെ വൻവിജയം കൊണ്ട് കോണ്‍ഗ്രസ് തെളിയിച്ചു. കർണാടകം, തെലുങ്കാന, ഹിമാചൽ സംസ്ഥാനങ്ങൾക്കു പുറമെ കേരളത്തിലും അധികാരം കിട്ടിയതു കോണ്‍ഗ്രസിന്റെ പിടിവള്ളിയാണ്. ഒപ്പം ദേശീയതലത്തിലും കേരളത്തിലും ബിജെപിക്കുള്ള ഏകബദൽ കോണ്‍ഗ്രസ് ആണെന്ന് അടിവരയിട്ടു.
ബിജെപിയെ എതിർക്കാൻ ഇടതുപക്ഷം വേണമെന്ന സിപിഎമ്മിന്റെയും സിപിഐയുടെയും അവകാശവാദം ജനം പാടെ തള്ളി. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും എൽഡിഎഫിന്റെ മൂന്നു സിറ്റിംഗ് സീറ്റുകളാണു ബിജെപിക്ക് അടിയറവച്ചത്.
വരുംനാളുകളിൽ കേരളത്തിലും ബിജെപി വിജയക്കൊടി പാറിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞതിൽ വലിയ സൂചനയുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിനു മുതൽ കടിപിടി കൂടിയാൽ കേരളത്തിലും കർണാടകയിലും അടക്കം കോണ്‍ഗ്രസിനെ മലർത്തിയടിക്കാൻ ബിജെപിക്ക് അധികവർഷം വേണ്ടിവരില്ല.